തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതികളായ രണ്ടു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവൻ ക്രെഡിറ്റും ഹൈക്കോടതിക്കാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കോടതിയുടെ മേൽനോട്ടമില്ലായിരുന്നെങ്കിൽ മൂന്നോ നാലോ ചെറുകിടക്കാരെ അറസ്റ്റ് ചെയ്ത് കേസ് അവസാനിച്ചേനെ. ഈ അന്വേഷണം ഇതുവരെ നിഷ്പക്ഷമായി നടക്കുന്നത് കോടതിയുടെ കൃത്യമായ ഇടപെടൽകൊണ്ടു മാത്രമാണ്. സിപിഎമ്മിന്റെ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ ശബരിമലയിൽ നിന്നു സ്വർണം മോഷ്ടിച്ച കേസിൽ ജയിലിൽ പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്.
ഇനി മന്ത്രിമാരുടെ ഊഴമാണ്. മുൻ ദേവസ്വം ബോർഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കാണ് കുരുക്ക് നീങ്ങുന്നത് എന്നാണ് മാധ്യമവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇനി മന്ത്രിമാർ ജയിലിൽ പോകുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.
കേരളചരിത്രത്തിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. സ്വർണം കാണുന്പോൾ ഈ സിപിഎം നേതാക്കന്മാരുടെ കണ്ണ് മഞ്ഞളിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ കള്ളക്കടത്തായിരുന്നെങ്കിൽ രണ്ടാം പിണറായി ഗവണ്മെന്റിന്റെ കാലത്ത് ശബരിമലയിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണം അടിച്ചുമാറ്റുകയാണ്. ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ കൂടി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.